ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. പ്രധാനമന്ത്രി ഇന്നു സഭയിലെത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തെ ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നല്‍കുന്നതാകും പ്രധാനമന്ത്രിയുടെ പ്രസംഗം. വൈകിട്ട് 4 മണിക്ക് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുന്നതോടെ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് പൂർത്തിയാകും.
മണിപ്പുരിൽ കേന്ദ്രം ഭിന്നിപ്പുണ്ടാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11ന് മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ വന്ന് സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷ നിലപാട്.
ഗൗരവ് ഗോഗോയി നൽകിയ അവിശ്വാസ പ്രമേയത്തിന്മേൽ 12 മണിക്കൂർ ആണ് ചർച്ച നടന്നത്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന ഇൻഡ്യ മുന്നണിയുടെ ചർച്ചയിൽ കേന്ദ്ര സർക്കാരിൻ്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി. ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടിയ രാഹുൽ ഗാന്ധിയായിരുന്നു രണ്ടാം ദിവസം ചർച്ചക്ക് നേതൃത്വം നൽകിയത്. മണിപ്പൂരിനും ഹരിയാനയ്ക്കും പുറമെ വിലക്കയറ്റം, തൊഴിലില്ലായ്മ, മോദി – അദാനി കൂട്ടുകെട്ട്, ചൈനീസ് കടന്നുകയറ്റം, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം അവിശ്വാസ പ്രമേയ ചർച്ചയിൽ ഉയർത്തിക്കൊണ്ട് വന്നു. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷ നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ചും ആണ് ബി.ജെ.പി ഇതിനെ പ്രതിരോധിച്ചത്. മനീഷ് തിവാരി അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷത്ത് നിന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടക്കമുള്ളവര്‍ ഭരണ പക്ഷത്ത് നിന്നും ഇന്ന് സംസാരിക്കും. സര്‍ക്കാരിന് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടും എന്ന് ഉറപ്പാണ്.
Discussion about this post