തിരുവനന്തപരം: സംസ്ഥാന ചലച്ചിത്ര അവാർഡിനെ ചൊല്ലിയുള്ള വിവാദത്തിൽ രഞ്ജിത്തിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്ന സംവിധായകൻ വിനയന്റെ ആരോപണം സജി ചെറിയാൻ തളളി. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം പുനഃപരിശോധിക്കില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ലെന്നും അതിനാൽ രഞ്ജിത്തിന് ഇതിൽ ഒരു പങ്കില്ലെന്നും മന്ത്രി പറഞ്ഞു. അവാർഡുകൾ നൽകിയത് അർഹരായവർക്കാണ്, ഇതിൽ അന്വേഷണത്തിന്റെ ആവശ്യമില്ല. നമ്മുടെ നാട്ടിൽ ആരെല്ലാം എന്തെല്ലാം ആരോപണം ഉന്നയിക്കുന്നു. തെളിവുണ്ടെങ്കിൽ നിയമ നടപടിയുമായി പോകട്ടെയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
രഞ്ജിത്ത് കേരളം കണ്ട ഏറ്റവും വലിയ ഇതിഹാസമാണ്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. സംസ്കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് സംവിധായകൻ വിനയൻ. കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും വിനയൻ അറിയിച്ചിട്ടുണ്ട്. അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്ന് ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം വിനയൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തിൽ രഞ്ജിത് മറുപടി പറയണമെന്നും വിനയൻ ആവശ്യപ്പെട്ടിരുന്നു. ധാർമ്മികത ഉണ്ടങ്കിൽ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വയ്കണമെന്നതാണ് വിനയൻ്റെ ആവശ്യം.
Discussion about this post