ന്യൂഡല്‍ഹി: മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അടുത്തയാഴ്ച പാർലമെന്റ് പരിഗണിക്കും.
ഓഗസ്റ്റ് എട്ടിന് ലോക്‌സഭയിൽ ചർച്ച നടക്കുമെന്നും ഓഗസ്റ്റ് 10ന് ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുമെന്നും അധികൃതർ അറിയിച്ചു. മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നുവെങ്കിലും നിർണായക വിഷയത്തിൽ പ്രധാനമന്ത്രിയോട് വിശദമായ പ്രതികരണം പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് സഭാ കക്ഷി ഉപനേതാവും അസമില്‍ നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓം ബിര്‍ള അവതരണാനുമതി നല്‍കുകയും ചെയ്തിരുന്നു. ജൂലൈ 20 ന് മൺസൂൺ സമ്മേളനം ആരംഭിച്ചതു മുതൽ പാർലമെന്റിന്റെ ഇരുസഭകളിലും മണിപ്പൂരിലെ അക്രമമായിരുന്നു പ്രധാന ചർച്ചാ വിഷയം.
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാവരും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. ബിആര്‍എസ് വേറിട്ട് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ ബിആര്‍എസ് പിന്തുണയ്ക്കുമോ എന്നത് വ്യക്തമല്ല. എന്‍ഡിഎയിലും പ്രതിപക്ഷ സഖ്യത്തിലും ഇല്ലാത്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ബിജെഡിയും സര്‍ക്കാരിനെ പിന്തുണച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post