കോട്ടയം: ഗണപതി നിന്ദ നടത്തിയ ഷംസീറിന്റെ വാക്കുകൾ ഹൈന്ദവ ജനതയുടെ ചങ്കിന് തറച്ചിരിക്കുകയാണെന്നും, ഷംസീർ മാപ്പ് പറയണമെന്നും ആവർത്തിച്ചു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും,ആർ എസ് എസ് ബിജെപി അടക്കമുള്ള സംഘടനകളുമായി യോചിച്ചു പ്രവർത്തിക്കുമെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു .
‘ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, എല്ലാവരെയും സ്നേഹിച്ചു കൊണ്ട് , എല്ലാവരോടും സഹവർത്തിത്തത്തോടെ , മറ്റുള്ളവരുടെ എല്ലാ ആരാധന സ്വാതന്ത്ര്യത്തെയും മാനിച്ച് കൊണ്ട് സഹവർത്തിത്തത്തോടെയാണ് ജീവിച്ചു പോരുന്നത്. ഈയൊരു പാരമ്പര്യമാണ് ഹൈന്ദവന്റെത്.
എന്നാൽ ഒരു പ്രത്യേക സമുദായത്തിൽ പെട്ട ഒരാൾ ഞങ്ങൾ ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാൻ ശ്രമിച്ചാൽ എല്ലാ തരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെ നേരിടേണ്ടി വരും’ സുകുമാരൻ നായർ വ്യക്തമാക്കി .ശബരിമല പ്രക്ഷോഭത്തിന് സമാനമായ സമരം കാണേണ്ടി വരുമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി .
ഇന്ന് വിശ്വാസ സംരക്ഷണമായി ആചരിക്കുന്നത് ഒരു സൂചനമാത്രമാണെന്നും മാപ്പുപറയാൻ ഷംസീർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം. ശാസ്ത്രമാണ് പറഞ്ഞതെങ്കിൽ അത് ഗണപതിക്ക് മാത്രം പോരാ, മറ്റു മതങ്ങളുടെ കാര്യത്തിലും വേണം. എൻഎസ്എസ് ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തിൽ നല്ല സമീപനം എടുത്തുവെന്നും ,അവരോടൊപ്പം പ്രവർത്തിക്കുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
സ്പീക്കർ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശങ്ങൾക്കെതിരെ, ഇന്ന് സംസ്ഥാനവ്യാപകമായി എൻ എസ് എസ് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ്
Discussion about this post