വാഷിങ്ടൺ: 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ പുതിയതായി ചുമത്തിയിരിക്കുന്നത്. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപ് ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
ബൈഡന്റെ വിജയത്തെ അട്ടിമറിക്കാൻ ട്രംപ് ശ്രമിച്ചോയെന്നതാണ് പ്രധാനമായും പരിശോധിച്ചതെന്ന് സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് പ്രസ്താവന വന്നതിന് പിന്നാലെ ട്രംപ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കുകയും തുടർന്ന് ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ അനുയായികൾ കാപ്പിറ്റോൾ ബിൽഡിങ് ആക്രമിക്കുകയായിരുന്നുവെന്നും സ്മിത്ത് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അനാവശ്യ അവകാശവാദങ്ങളുന്നയിച്ച് ട്രംപ് അധികാരത്തിൽ തുടർന്നുവെന്നതും ജൂറി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് അധികാരം കൈമാറ്റം ട്രംപ് മനപ്പൂർവ്വം വൈകിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പിന്നിൽ ഗൂഢാലോചന നടത്തിയതായി ജൂറിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
കാപ്പിറ്റോൾ ബിൽഡിങ്ങിന് നേരെ നടന്ന ആക്രമണം അമേരിക്കൻ ജനാധിപത്യത്തിന് നേരെയുണ്ടായ വെല്ലുവിളിയാണെന്നും ട്രംപിനെതിരായ കുറ്റപത്രത്തിൽ പറയുന്നു. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. നാളെ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
Discussion about this post