കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പക്ഷപാതവും ക്രമരഹിതമായ ഇടപെടലുകളും അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാന്‍റെ ഭാഗത്തു നിന്നും ഉണ്ടായിയെന്നാരോപിച്ചാണ് ഹർജി. അതിന്റെ തെളിവുകളടകം പുറത്തു വന്ന സഹചര്യത്തിൽ അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ആകാശത്തിനു താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജി നൽകിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ സംവിധായകൻ വിനയനാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത് സംബന്ധിച്ച ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാൽ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്ന സംവിധായകൻ വിനയന്റെ ആരോപണം സജി ചെറിയാൻ തളളിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ലെന്നും അതിനാൽ രഞ്ജിത്തിന് ഇതിൽ ഒരു പങ്കില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

