കോഴിക്കോട്: യൂത്ത് കോണ്ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് കേസ് സുപ്രീം കോടതിയിലേക്ക്. മെമ്പർഷിപ്പിനായി പിരിച്ചെടുത്ത പണം ഡൽഹി ആസ്ഥാനമായ സ്വകാര്യ ഏജൻസിയെ ഏല്പിക്കുന്നതിനെതിരെ ഷഹബാസ് വടേരിയാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. യൂത്ത് കോണ്ഗ്രസ് ഭരണഘടന കോടതിയിൽ സമർപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന് കഴിയാതെ വന്നതോടെയാണ് സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരൻ ഒരുങ്ങുന്നത്.
ഭരണഘടന പ്രകാരമല്ലാതെ തിരഞ്ഞെടുപ്പ് നടത്തിയതിൽ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി സ്റ്റേ ചെയ്യ്തിരുന്നു. തെരെഞ്ഞെടുപ്പ് IYC WITH ആപ്പ് വഴി നടത്തുന്നതിനെതിരെ കിണാശ്ശേരി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷഹബാസ് വടേരി കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റേ. കൃത്യമായ വോട്ടര്‍ പട്ടിക ഇല്ലാതെയാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ആർക്കു വേണമെങ്കിലും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നുമായിരുന്നു ഷഹബാസിന്റെ പരാതി.
ഭരണഘടന ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ ഉൾപ്പെടെയുള്ളവർക്ക് സാവകാശം നൽകിയെങ്കിലും രേഖകൾ ഹാജരാക്കാൻ എതിർകക്ഷികൾക്ക് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് സാമ്പത്തിക ക്രമക്കേടുകൾ കൂടി ചൂണ്ടിക്കാട്ടി പരാതിക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. മെമ്പർഷിപ്പിനായി പിരിച്ചെടുത്ത 2 കോടി 42 ലക്ഷത്തിലധികം രൂപ ഡൽഹി ആസ്ഥാനമായുള്ള ഫെയിം എന്ന സ്വകാര്യ കമ്പനിയ്ക്ക് പോകുന്നത് തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരെ മർദ്ദിക്കാൻ യൂത്ത് കോണ്ഗ്രസ് ദേശീയ ഭാരവാഹികൾ ക്വട്ടേഷൻ നൽകിയെന്ന ആരോപണവും നിലനിൽകുന്നുണ്ട്. അതേ സമയം ദേശീയ ഭാരവാഹികളുടെ വാദം കേട്ട ശേഷം വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലീണ് എതിർകക്ഷികൾ.
Discussion about this post