തിരുവനന്തപുരം: ഓണവിപണി ലക്ഷ്യം വച്ച് നട്ട 400ലധികം വാഴകൾ വെട്ടിയ സംഭവത്തിൽ വിമർശനവുമായി കൃഷിമന്ത്രി പി പ്രസാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കർഷകന് നേരിടേണ്ടിവന്ന അവസ്ഥയേക്കുറിച്ച് മന്ത്രി പരാമർശിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളെ പോറ്റി വളർത്തുന്നത് പോലെയാണ് ഒരു കർഷകൻ തന്റെ വിളകളെ പരിപാലിക്കുന്നതെന്നുംഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിലെ തോമസ് എന്ന കർഷന്റെ വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല. വൈദ്യുതാഘാതം മൂലം ഒരു ജീവൻ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാൻ പാടില്ലായെങ്കിൽ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നുവെന്നും മന്ത്രി പറയുന്നു. വാഴകുലച്ച് കുലകൾ വിൽക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കർഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചതായും വിഷയം ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അദ്ദേഹം അന്വേഷത്തിന് ഉത്തരവിട്ടിട്ടതായും കൃഷി മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കർഷകനായ തോമസിന്റെ മകൻ അനീഷുമായി സംസാരിച്ചതായും ഓണ വിപണി ലക്ഷ്യം വച്ച് കൃഷി ചെയ്ത 460 വാഴക്കുലകൾ ഒരു മുന്നറിയിപ്പുമില്ലാതെ നശിപ്പിക്കപ്പെട്ടതിന്റെ വേദനയിലാണ് ആ കുടുംബമെന്നും മന്ത്രി പി പ്രസാദ് കൂട്ടിച്ചേർത്തു. വാഴക്കൈകൾ വെട്ടി അപകട സാധ്യതകൾ ഒഴിവാക്കാനുളള നടപടികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് ആ കർഷക കുടുംബത്തിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post