ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് നടക്കും. കോണ്‍ഗ്രസ് ലോക്സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗെഗോയി അവതരിപ്പിച്ച പ്രമേയത്തിലാണ് ചര്‍ച്ച. രാഹുല്‍ ഗാന്ധി സംസാരിക്കുമെന്നാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനം. ചർച്ച നാളെയും തുടരും. പത്തിന് അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി സഭയിൽ മറുപടി പറയും.
പ്രധാനമന്ത്രിയുടെ പ്രതികരണം ലക്ഷ്യമിട്ടാണ് പ്രതിപക്ഷത്തിന്റെ നീക്കം. മണിപ്പൂർ വിഷയം പ്രധാന ചർച്ചയാക്കി സർക്കാരിനെ നേരിടാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. നിലവിൽ ഭൂരിപക്ഷം ഉള്ളതിനാൽ അവിശ്വാസ പ്രമേയത്തിൽ ബിജെപിക്ക് ആശങ്കയില്ലെന്നാണ് വിവരം. ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ടിഡിപി പാർട്ടികൾ ബിജെപിയെയും ബിആർഎസ് ‘ഇന്ത്യ’ മുന്നണിയെയും പിന്തുണച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി അംഗം നിഷികാന്ത് ദുബൈയാണ് ഭരണപക്ഷത്ത് നിന്ന് ആദ്യം സംസാരിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് മുന്നേ അമിത്ഷാ വ്യക്തമാക്കിയിരുന്നു.
അതേ സമയം മണിപ്പൂര്‍ വിഷയത്തില്‍ അന്വേഷണത്തിന് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന ഉന്നതതല സമിതിയെ ഇന്നലെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. മനുഷ്യാവകാശ വിഷയങ്ങള്‍, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍നോട്ടത്തിനും കോടതിയെ സഹായിക്കാനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post