കോട്ടയം : പുതുപ്പള്ളിയിലുണ്ടാവുക ഇടത് സർക്കാരിനെതിരായ വിധിയെന്ന് ചാണ്ടി ഉമ്മൻ. സർക്കാർ എന്ത് ചെയ്തു, ഇടത് സർക്കാർ പൂർണ പരാജയമാണെന്നും ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്താവെന്ന സിപിഐഎം നേതാവ് കെ അനിൽകുമാറിന്റെ പരാമർശം ശരിയാണോയെന്നത് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ മണ്ഡലത്തിൽ ഇല്ലായിരുന്നു എന്ന് പറയാൻ അനിൽകുമാർ ആരാണെന്ന് അദ്ദേഹം ചോദിച്ചു. ഈ മണ്ഡലത്തിൽ പോലുമല്ലാത്ത ആളാണ് വിമർശനം ഉന്നയിക്കുന്നത്. താൻ എന്ത് ചെയ്‌തുവെന്ന് ഇവിടുത്തെ നാട്ടുകാർക്ക അറിയാമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. ആഗസ്റ്റ് 17 നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ ജനകീയ വോട്ടെടുപ്പ് നടക്കും. അതേ സമയം പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമാണ് കോൺഗ്രസ് അയർക്കുന്നം ബ്ലോക്ക് കമ്മറ്റി മുന്നോട്ട് വയ്ക്കുന്നത്. മണർകാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ എട്ടു വരെ നടക്കുന്ന പെരുന്നാളിന് വൻ ജനത്തിരക്കുണ്ടാകും. ആ സമയത്തെ തെരഞ്ഞെടുപ്പ് വോട്ടിങ്ങിനെ അത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്.
നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഐഎം സ്ഥാനാർത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഐഎം സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.
Discussion about this post