തിരുവനന്തപുരം: കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ 400-ഓളം വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ മന്ത്രിതല ചര്‍ച്ചയിലാണ് നടപടി. 3.5 ലക്ഷം രൂപയാണ് കര്‍ഷകന്‍ തോമസിന് നഷ്ടപരിഹാരം നല്‍കുന്നത്.
നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനത്തിലെത്താന്‍ കെ.എസ്.ഇ.ബി. അധികാരികളോടും കൃഷിവകുപ്പ് ഉദ്യോഗസ്ഥരോടും കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കൃഷിമന്ത്രി പി. പ്രസാദും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇടുക്കി- കോതമംഗലം 220 കെ.വി ലൈൻ തകരാറിലായതിനെത്തുടർന്നുള്ള പരിശോധനയിൽ വാഴയിലകൾക്ക് തീപിടിച്ചതായും പ്രദേശവാസിയായ സ്ത്രീക്ക് വൈദ്യുതാഘാതമേറ്റതായും കണ്ടെത്തി. അപകട സാദ്ധ്യതയൊഴിവാക്കാനാണ് വാഴകൾ വെട്ടിയതെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയത്. രണ്ടര ഏക്കറിൽ 1600 ഏത്തവാഴകളുണ്ടായിരുന്നു. ഇതിൽ അര ഏക്കറിലെ വാഴകളാണ് വെട്ടിയത്.
Discussion about this post