ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വ്യക്തിവിവരങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ‘വ്യക്തിഗത ഡേറ്റാ സംരക്ഷണ ബിൽ’ രാജ്യസഭ പാസാക്കി. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ലോക്‌സഭ പാസാക്കിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് , ഓഗസ്റ്റ് 9ന് രാജ്യസഭയും ശബ്ദവോട്ടോടെ പാസാക്കിയത്. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയ സമയത്താണ് ബിൽ പാസാക്കിയത്. രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകിയതിന് ശേഷം ഡിപിഡിപി ബിൽ നിയമമാകും.
“ഈ ബില്ലിന് കീഴിൽ, ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് കൂടുതൽ അധികാരം നൽകുകയും വ്യക്തികളുടെ ഡാറ്റ ഉപയോഗിക്കുന്ന കമ്പനികൾക്ക് കൂടുതൽ ബാധ്യതകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്. ബില്ലിനെക്കുറിച്ച് ധാരാളം കൂടിയാലോചനകൾ നടന്നതിന്, ശേഷമാണ് സഭയിൽ അവതരിപ്പിച്ചത്, ”കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സഭയിൽ പറഞ്ഞു.
വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുകയാണ് ബിൽ ലക്ഷ്യമിടുന്നത്. വിവരങ്ങൾ ആക്സസ് ചെയ്യാനുള്ള അവകാശം, വ്യക്തിഗത ഡാറ്റ തിരുത്താനുള്ള അവകാശം, മായ്‌ക്കാനുള്ള അവകാശം, പരാതി പരിഹാരത്തിനുള്ള അവകാശം, മരണം സംഭവിച്ചാൽ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം എന്നിങ്ങനെ നാല് അവകാശങ്ങൾ കൂടി രാജ്യത്തെ പൗരന്മാർക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഡിസംബറിൽ 2021ലെ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് സമർപ്പിച്ചപ്പോൾ സമിതിയുടെ റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിച്ചു. എന്നിരുന്നാലും, ജെപിസി 81 ഭേദഗതികൾ നിർദ്ദേശിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ അത് പിൻവലിക്കുകയായിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം സുപ്രീംകോടതി മൗലികാവകാശമായി പ്രഖ്യാപിച്ച് ആറ് വർഷങ്ങൾക്ക് ശേഷമാണ് ബിൽ പാസാക്കപ്പെടുന്നത്.
Discussion about this post