ന്യൂദല്‍ഹി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷം അദ്ദേഹത്തിന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ ഇറങ്ങിപ്പോയി. ഇതോടെ അവിശ്വാസ പ്രമേയം ശബ്ദവോട്ടില്‍ സഭ തള്ളി.
പ്രസംഗത്തിന്റെ ആദ്യ മണിക്കൂര്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ നേട്ടങ്ങളെ കുറിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചുമാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇതോടെ കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അതിന് ശേഷമാണ് പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തുടര്‍ച്ചയായി മണിപ്പൂര്‍ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തെ, ആഭ്യന്തര മന്ത്രി അമിത് ഷായെ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വിമർശിച്ചിരുന്നു.
മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് സഭയിൽ പ്രധാനമന്ത്രി സമ്മതിച്ചു. കഴിഞ്ഞ ദിവസം മണിപ്പൂരിനെ കുറിച്ച് സഭയില്‍ അമിത്ഷാ വിശദമായി സംസാരിച്ചു. ഹൈക്കോടതി ഉത്തരവാണ് കലാപത്തിന് വഴിവെച്ചതെന്നും മോദി വിശദീകരിച്ചു. കേന്ദ്രവും സംസ്ഥാനവും മണിപ്പൂര്‍ വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യം മുഴുവന്‍ മണിപ്പൂരിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ വികസനത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post