കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മൂന്നാം തവണയും ജെയ്ക് സി തോമസ് തന്നെ. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം 12ന് നടത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പുതുപ്പള്ളിയില്‍ യുഡിഎഫിന് മികച്ച മത്സരം നല്‍കണമെന്ന തീരുമാനത്തിലാണ് സിപിഐഎം. കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന്റെ മൂന്നാമങ്കം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായാണ്. 2016ല്‍ ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച ജെയ്ക് 27092 വോട്ടിന് പരാജയപ്പെട്ടു. എന്നാൽ 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ 9044 ആയി കുറയ്ക്കാൻ ജെയ്കിന് കഴിഞ്ഞിരുന്നു.
ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരായിരുന്നു പാർട്ടി ആദ്യം പരിഗണിച്ചിരുന്നത്. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന്‍റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍ഗണനയില്‍ ഉണ്ടായിരുന്നത്.
Discussion about this post