ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളായ ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നീ നിയമങ്ങൾക്ക് പകരമായി മൂന്ന് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചത്. രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്നും ഇത് പൊളിച്ചെഴുതേണ്ടത് ആവശ്യമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും.
ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ് നിയമങ്ങൾക്ക് പേരിട്ട് അവതരിപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമാണ് ഭാരതീയ ന്യായ സംഹിത. നേരത്തെ 511 സെക്ഷനുകളുണ്ടായിരുന്നിടത്ത് ഇനി 356 സെക്ഷനുകളാണ് ഈ വിഭാഗത്തില്‍ ഉണ്ടാവുക. 175 വകുപ്പുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ക്രിമിനൽ നടപടിച്ചട്ടത്തിന് പകരമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വരും. ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരമായിരിക്കും ഭാരതീയ സാക്ഷ്യം.
19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമാണ് പുതിയ നിയമം. പരിശോധന നടപടികൾക്ക് വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കാനും കോടതികളിൽ വേഗത്തിൽ കേസുകൾ തീർപ്പാക്കാനും പുതിയ നിയമം സഹായിക്കും. കൂടാതെ പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് ലഭ്യമാകും. പുതിയ ബില്ലിന്റെ സെക്ഷൻ 150 ൽ രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ സംബന്ധിച്ചും പറയുന്നുണ്ട്. നീതി ഉറപ്പിക്കാനാണ് മാറ്റമെന്നും ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടുമെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post