തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി. പ്രതിസന്ധിയുടെ കാര്യങ്ങൾ ഈ മാസം 21-ന് ബോർഡ് യോഗം ചർച്ച ചെയ്യും. വൈദ്യുതി നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷം ദുര്‍ബലമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുകയാണ്. സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണ് വൈദ്യുതി ഉൽപ്പാദനമുള്ള അണക്കെട്ടുകളിലുള്ളത്. ജലസേചന ഡാമുകളിലും അപകടകരമായ തോതില്‍ വെള്ളം കുറയുകയാണെന്നും ഇപ്പോള്‍ അണക്കെട്ടില്‍ ബാക്കിയുള്ളത് 32 ശതമാനം വെള്ളം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും മന്ത്രി അഭ്യർത്തിച്ചു. അതേസമയം പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിന് ടെന്റർ വെച്ചിട്ടുണ്ട്. നടപടി പൂർത്തിയായി എത്ര രൂപക്ക് വൈദ്യുതി ലഭിക്കും എന്ന് വ്യക്തമായാൽ മാത്രമേ വൈദ്യുതി നിരക്ക് എത്ര വർദ്ധിക്കും എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളുവെന്നും മന്ത്രി അറിയിച്ചു.
Discussion about this post