തിരുവനന്തപുരം ∙ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവ്. 2.40 ലക്ഷം രൂപയും പിഴ ചുമത്തി .മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതിയും, ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറിനെ ഇതുവരെ പിടികൂടാനായിട്ടില്ല. മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷിനെ 2018 മാർച്ച് 27ന് പുലർച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ റിക്കാർഡിങ് സ്റ്റുഡിയോയിൽ വെച്ചാണ് കൊലപാതകം നടന്നത് .സ്വകാര്യചാനലിൽ റോഡിയോ ജോക്കിയായിരുന്ന രാജേഷിന് ,ഖത്തറിലായിരുന്നപ്പോൾ അബ്ദുൽ സത്താറിന്റെ ഭാര്യയുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീർ, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് എച്ച്എസ്എസിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന സനു സന്തോഷ്, ഓച്ചിറ മേമന വലിയകുളങ്ങര എംഎ കോർട്ടിൽ എ.യാസീൻ, കുണ്ടറ ചെറുമൂട് എൽഎസ് നിലയത്തിൽ സ്ഫടികം എന്നു വിളിക്കുന്ന എസ്.സ്വാതി സന്തോഷ്, കുണ്ടറ മുളമന കാഞ്ഞിരോട് ചേരിയിൽ മുക്കട പനയംകോട് പുത്തൻവീട്ടിൽ ജെ.എബിജോൺ, അപ്പുണ്ണിയുടെ സഹോദരി ഭർത്താവ് ചെന്നിത്തല മദിച്ചുവട് വീട്ടിൽ സുമിത്ത്, സുമിത്തിന്റെ ഭാര്യ ഭാഗ്യശ്രീ, അപ്പുണ്ണിയുടെ കാമുകി എറണാകുളം വെണ്ണല അംബേദ്ക്കർ റോഡ് വട്ടച്ചാനൽ ഹൗസിൽ സിബല്ല ബോണി, സത്താറിന്റെ കാമുകി വർക്കല സ്വദേശി ഷിജിന ഷിഹാബ് എന്നിവരെയാണ് വെറുതെ വിട്ടത്.

