തിരുവനന്തപുരം: പേട്ടയില്‍ ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പോലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. എസ്‌ഐമാരായ എം.അഭിലാഷ്, എസ്.അസീം ഡ്രൈവര്‍ മിഥുന്‍ എന്നിവരെയാണ് തിരികെ പേട്ട സ്‌റ്റേഷനില്‍ നിയമിച്ചത്. വകുപ്പുതല അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കമ്മീഷണർ സി.എച്ച് നാഗരാജുവാണ് ഉത്തരവ് നൽകിയത്.
ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പേട്ട എസ്‌ഐ അഭിലാഷ് പിഴ ചുമത്തിയതിനെ തുടർന്ന് സ്‌റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്‌ഐയോട് തട്ടിക്കയറി. ഇതിന്റെ തുടര്‍ച്ചയായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. നടുറോഡിൽ പോലിസും- പ്രവർത്തരുമായി കൈയാങ്കളിയായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ സംഭവത്തിലാണ് പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.
പോലീസുകാര്‍ക്കെതിരേ നടപടി എടുത്ത സംഭവത്തിൽ വ്യാപകമായി എതിർപ്പ് ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടി തിരുത്തിയത്. പോലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച സിപിഎം പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Discussion about this post