ന്യൂഡൽഹിഃ സനാതന ധർമ്മത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനകളിൽ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.
താൻ സനാതൻ ധർമ്മത്തിന്റെ അനുയായിയാണെന്നും സ്റ്റാലിൻ ജൂനിയർ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ തനിക്ക് വിഷമമുണ്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിൻഡാൽ എന്ന വ്യക്തിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
അഭിഭാഷകനായ ആർകെ ചൗധരി മുഖേന സമർപ്പിച്ച അപേക്ഷയിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാത്തതിന് ഡൽഹി പോലീസിനെതിരെ കോടതിയലക്ഷ്യവും ആവശ്യപ്പെട്ടിട്ടുണ്ട് .
സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം രാജ്യത്തുടനീളം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ സനാതന ധർമ്മത്തെ കുറിച്ചുള്ള തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ് എന്നും, ബി ജെ പി ഇതിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുക ആണെന്നും വാദിച്ചു കൊണ്ട് ഉദയ നിധി സ്റ്റാലിൻ രംഗത്ത് വന്നിരുന്നു
“ചില കാര്യങ്ങളെ നമ്മൾ ഉന്മൂലനം ചെയ്യുക തന്നെ വേണം, എതിർക്കുക മാത്രം ചെയ്തത് കൊണ്ട് കാര്യമില്ല, കൊതുക്, ഡെങ്കി, മലേറിയ, കൊറോണ എന്നിവ പോലെ. ഇവയെ ഒന്നും നമ്മൾ എതിർത്തിട്ട് കാര്യമില്ല ഉന്മൂലനം ചെയ്യുക തന്നെ വേണം. അത് പോലെ തന്നെയാണ് ഈ സനാതന ധർമ്മവും. സനാതന ധർമ്മത്തെ എതിർക്കുക എന്നതിനേക്കാൾ അതിനെ ഉന്മൂലനം ചെയ്യുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ കാര്യം”
എന്നായിരുന്നു തമിഴ് നാട്ടിലെ പുരോഗമന എഴുത്തുകാരുടെ സംഘത്തിന്റെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. ഉദയനിധി സ്റ്റാലിൻ വംശഹത്യക്ക് പ്രേരിപ്പിക്കുന്നു എന്ന് കാണിച്ച് ബി ജെ പി ഐ ടി സെൽ വിഭാഗം തലവൻ അമിത് മാളവ്യയും രംഗത്ത് വന്നിരുന്നു.
Discussion about this post