ഡൽഹി∙ കാനഡയുമായുള്ള നയതന്ത്രപ്രശ്നം തുടരുന്നതിനിടെ ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി 6 സംസ്ഥാനങ്ങളിലായി 53 ഇടങ്ങളിൽ റെയ്ഡ് നടത്തി. കാനഡ കേന്ദ്രമാക്കിയ ഖലിസ്ഥാൻ ഭീകരൻ അർഷദീപ് സിങ് , ഗുണ്ടാത്തലവന്മാരായ ലോറൻസ് ബിഷ്ണോയ്, സുഖ ദുനേകെ അടക്കമുള്ളവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. പഞ്ചാബിൽമാത്രം 30 സ്ഥലങ്ങളിൽ പരിശോധന നടന്നു. ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്ഡിൽ തോക്കുകളടക്കമുള്ള ആയുധങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുൾപ്പെടെ പിടിച്ചെടുത്തു.
കാനഡ, പാക്കിസ്ഥാൻ ബന്ധങ്ങളുള്ള ക്രിമിനൽ സംഘങ്ങൾക്കെതിരെ 2022 ഓഗസ്റ്റിനു ശേഷം എടുത്ത 5 കേസുകളുമായി ബന്ധപ്പെട്ട് ഏഴാം തവണയാണ് തിരച്ചിൽ നടത്തുന്നത്. ഖലിസ്ഥാൻ അനുകൂല ഭീകരവാദ ഫണ്ടിങ്, ആസൂത്രിത കൊലപാതകങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ടാണു കേസുകൾ. ഇവരിൽ പലരും പാക്കിസ്ഥാൻ, കാനഡ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് എൻഐഎ അറിയിച്ചു.
അതേ സമയം ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഖാലിസ്ഥാനി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു. ഒക്ടോബര്‍ 6ന് അഹമ്മദാബാദില്‍ നടക്കുന്ന ഐസിസി ലോകകപ്പ് മത്സരത്തിനിടെ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തെ ലക്ഷ്യമിട്ടാണ് പരാമർശം. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് സ്റ്റേഡിയം ആക്രമിക്കാൻ ഖാലിസ്ഥാൻ സംഘടനകൾ തയാറെടുക്കുന്നതെന്നാണ് ഇന്ത്യൻ ഇന്‍റലിജൻസ് ഏജൻസികൾ സംശയിക്കുന്നത്.
നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി പ്രധാനമന്ത്രി മോദിയാണെന്നും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും പന്നു പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ഒക്റ്റോബർ അഞ്ചിന് ഇന്ത്യയിൽ തുടക്കം കുറിക്കാൻ പോകുന്നത് ക്രിക്കറ്റ് ലോകകപ്പിനായിരിക്കില്ല, വേൾഡ് ടെറർ കപ്പിനായിരിക്കുമെന്നും പന്നു ഭീഷണിപ്പെടുത്തി. ഡല്‍ഹി ഖാലിസ്ഥാന്‍ ആകുമെന്നും വീഡിയോയില്‍ പരാമർശിക്കുന്നുണ്ട്. ക്യാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് ശർമയെയാണ് ഖാലിസ്ഥാനികളുടെ മുഖ്യ ശത്രുവായി സന്ദേശത്തിൽ അവതരിപ്പിക്കുന്നത്.
Discussion about this post