തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ കോഴവാങ്ങി നിയമനത്തട്ടിപ്പ് നടക്കുന്നെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി ഹരിദാസന്‍ നല്‍കിയ പരാതി, മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസ് പൊലീസിന് കൈമാറിയത് അപൂർണ്ണമായി. അതും പരാതി ലഭിച്ച് 11 ദിവസത്തിന് ശേഷം.
ഗുരുതര ആരോപണമുള്ള പരാതി ഉടന്‍ തന്നെ പൊലീസിന് കൈമാറണമെന്നിരിക്കെ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിയെ വിവരം അറിയിച്ചത് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം. അത്രയും കാലതാമസം വരുത്തിയിട്ടും ഹരിദാസന്റെ പരാതി അതേപടി കൈമാറാന്‍ മന്ത്രി തയാറായുമില്ല.
ഹരിദാസന്‍ നല്‍കിയ പരാതി കൈമാറുന്നതിന് പകരം, ഹരിദാസന്റെ പരാതിയില്‍ ആരോപണ വിധേയനായ മന്ത്രിയുടെ പി എ അഖില്‍ മാത്യു എഴുതിയ പുതിയ പരാതിയാണ് ഡി.ജി.പിക്ക് നല്‍കിയത് . ഇതോടെയാണ് ഹരിദാസന്റെ പരാതിയില്‍ കേസ് ഇല്ലാതാവുകയും അഖില്‍ മാത്യുവിന്റെ പരാതിയില്‍ കേസുണ്ടാവുകയും ചെയ്തത്. ഇതോടു കൂടി വാദി പ്രതിയാക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അഖിലിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം കൈപ്പറ്റാനായി ആരോ ഹരിദാസനെ കബളിപ്പിച്ചെന്ന് മാത്രമാണ് എഫ്.ഐ.ആറിലെ പരാമര്‍ശം. അഖില്‍ സജീവിനേക്കുറിച്ചോ ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇമെയില്‍ തയാറാക്കിയതിനേക്കുറിച്ചോ പരാമര്‍ശമില്ല. ഇതോടെ പ്രധാനമായും സംശയമുനയില്‍ നില്‍ക്കുന്ന സി.ഐ.ടി.യു മുന്‍ ഓഫീസ് സെക്രട്ടറിക്ക് ഒളിവില്‍പോകാനടക്കം അവസരം ഒരുങ്ങുകയും ചെയ്തു.
Discussion about this post