ബെംഗളൂരു: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകള്‍ കർണാടക ബന്ദ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ 44 വിമാന സർവീസുകൾ റദ്ദാക്കി. മുംബൈ, കൊൽക്കത്ത, മംഗളൂരു റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കിയത്. കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകുന്നതിൽ കന്നഡ-കർഷക സംഘടനകളുടെ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. വെള്ളിയാഴ്ച ഹാസൻ ജില്ലയിലെ സ്‌കൂളുകൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവധി പ്രഖ്യാപിച്ചു.
ബെംഗളൂരുവില്‍ വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച അർദ്ധരാത്രി വരെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷ്ണർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂർ അനുമതി വാങ്ങിക്കാതെയുള്ള ഏതൊരു പ്രതിഷേധത്തേയും ശക്തമായി നേരിടുമെന്നും പൊലീസ് മേധാവി പറഞ്ഞു.വെള്ളിയാഴ്ചത്തെ ബന്ദിൽ നിയമം കയ്യിലെടുക്കുന്നവർക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരും. ബലമായി കടകള്‍ അടപ്പിക്കാനോ യാത്രാ തടസ്സം സൃഷ്ടിക്കാനോ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

