കാസര്‍കോട്: പാര്‍ട്ടിയും പഞ്ചായത്ത് അധികൃതരും നിരന്തരം അവഗണിക്കുന്നുവെന്നാരോപിച്ച് പഞ്ചായത്തംഗം രാജിവച്ചു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് അംഗം വി.ആര്‍.ദീക്ഷിതാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. എസ്.ഡി.പി.ഐ പ്രതിനിധിയായിരുന്നു.
ദീക്ഷിതിന്റെ രാജിക്കത്ത് ഈ മാസം 12 ന് നേരിട്ടു കൈപ്പറ്റുകയും കഴിഞ്ഞദിവസം 12.49 മുതല്‍ രാജി പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എസ്.ഡി.പി.ഐയുടെ ടിക്കറ്റില്‍ 2020 ല്‍ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട തനിക്കു പൊതു പ്രവര്‍ത്തന പരിചയമൊന്നുമില്ലെന്നും കൂലിപ്പണിക്കാരനാണെന്നും എല്ലാ കാര്യത്തിലും പിന്തുണയും സഹായവുമുണ്ടായാലേ മത്സരിക്കാനാവൂവെന്നും ഇക്കാര്യം തെരഞ്ഞെടുപ്പിനു മുമ്പു എസ്.ഡി.പി.ഐ ഭാരവാഹികളോട് പറഞ്ഞിരുന്നുവെന്നും അറിയിപ്പില്‍ ദീക്ഷിത് പറഞ്ഞു.
‘ തെരഞ്ഞെടുപ്പില്‍ ജയിച്ചു മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എസ്.ഡി.പി.ഐ തന്നെ സഹായിക്കാനോ മറ്റുപിന്തുണനല്‍കാനോ തയ്യാറായിട്ടില്ല. എസ്.ഡി.പിഐ എന്ന പാര്‍ട്ടിയെയും അതിന്റെ പ്രതിനിധിയായ തന്നെയും അധികാരികളും ജീവനക്കാരും വകവയ്ക്കുന്നുമില്ല. മറ്റു വാര്‍ഡുകളിലൊക്കെ വികസനം നടക്കുമ്പോള്‍ അതു ചൂണ്ടിക്കാട്ടി തന്റെ വാര്‍ഡിലെ വോട്ടര്‍മാര്‍ തന്നെ പരിഹസിക്കുകയും ചെയ്യുന്നു’
ദീക്ഷിത് പരാതിപ്പെടുന്നു. എസ് ഡി പി ഐ നേതാക്കളുടെയും പ്രവർത്തകരുടെയും നിരന്തര അവഗണയിൽ മനം മടുത്താണ് രാജിവെക്കുന്നതെന്നും ദീക്ഷിത് കൂട്ടിച്ചേർത്തു
Discussion about this post