ഗാസ മുനമ്പിലേക്കുള്ള കരയാക്രമണത്തിന് സർവസജ്ജമായി ഇസ്രായേൽ. വൻ സൈനിക സാന്നിധ്യമാണ് ഇസ്രായേൽ ഒരുക്കിയിരിക്കുന്നത്. ഒരേസമയം വിവിധ ഭാഗങ്ങളിൽ നിന്നും ആക്രമണത്തിന് തയ്യാറാണെന്ന് പ്രതിരോധ സേന വ്യക്തമാക്കി. ഹമാസിനെ പൂർണമായും തരിപ്പണമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. കരയുദ്ധത്തിന് സൈന്യം സജ്ജമായതിനാൽ നെതന്യാഹു അടിയന്തരമായി മന്ത്രിസഭ വിളിച്ചു ചേർത്ത് സാഹചര്യം വിലയിരുത്തി. ഹമാസിനെതിരെ സൈന്യം യുദ്ധത്തിന് തയ്യാറെടുക്കവെ മന്ത്രിസഭയിൽ നിന്നും രാജ്യത്ത് നിന്നും പിന്തുണ ശക്തമാക്കുന്നതിനാണ് ടെൽ അവീവിലെ സൈനിക ആസ്ഥാനത്ത് നെതന്യാഹു കാബിനറ്റ് വിളിച്ചു ചേർത്തത്.
ഹമാസ് ആക്രമണാത്തിൽ കൊല്ലപ്പെട്ട 1,300 ഇസ്രായേലികളെ യോഗത്തിൽ അനുസ്മരിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. ഞങ്ങൾ തകർക്കപ്പെടുമെന്നാണ് ഹമാസ് കരുതിയത്, ഞങ്ങളാണ് ഹമാസിനെ തകർക്കുകയെന്ന് നെതന്യാഹു പറഞ്ഞു.
സുരക്ഷിത ഇടനാഴിയിലൂടെ തെക്കൻ ഗാസയിലേക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകണമെന്നാണ് ഐഡിഎഫ് ജനങ്ങളെ അറിയിച്ചത്. ഈ സമയം വ്യാമാക്രമണം നടത്തില്ലെന്നും മറ്റ് സൈനിക നീക്കം ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. വടക്കൻ ഗാസയിലെ പതിനൊന്ന് ലക്ഷം പേർക്കാണ് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയത്. തങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിച്ചാകണം ആളുകൾ മാറേണ്ടതെന്ന് ഐഡിഎഫ് വ്യക്തമാക്കിയിരുന്നു. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യാമാക്രമണത്തിൽ കുട്ടികളുൾപ്പെടെയുള്ള ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. തുടർച്ചയായ വ്യോമാക്രമണങ്ങൾ കെട്ടിടങ്ങൾ തകർന്നു. അഭയാർഥി ക്യാമ്പുകളിൽ നിന്ന് പോലും ആളുകൾ ഒഴിഞ്ഞുപോയ അവസ്ഥയാണ്. ഗാസാ മുനമ്പിന്റെ നടുവിലുള്ള അഭയാർഥി ക്യാമ്പിന് നേരെ നടന്ന വ്യോമാക്രമണത്തിൽ പ്രദേശം തകർന്നു. ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലെ ജനങ്ങൾ ദുരിതത്തിലാണ്. ആയിരക്കണക്കിനാളുകൾ പരിക്കേറ്റ് ആശുപത്രിയിലും മറ്റ് സ്ഥലങ്ങളിലുമായി തുടരുകയാണ്. ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുന്നുണ്ട്.
അതേസമയം, ഇസ്രായേൽ സൈന്യത്തെ ലക്ഷ്യമാക്കി ലബനോനിൽ നിന്നുമുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇസ്രായേൽ പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലബനോൻ സായുധ സംഘമായ ബിസ്ബുല്ല ഏറ്റെടുത്തു. ഇതിന് പിന്നാലെ ലബനോൻ അതിർത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച ഇസ്രായേൽ സൈന്യം മിസൈൽ റോക്കറ്റ് നടത്തി. നിരോധനാജ്ഞ പ്രഖ്യാപിച്ച നാലുകിലോമീറ്റർ പരിധിയിലെത്തുന്നവർക്ക് നേരെ വെടിയുതിർക്കുമെന്നാണ് ഇസ്രായേലിൻ്റെ മുന്നറിയിപ്പ്.
Discussion about this post