മലപ്പുറം: മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ ഈ വർഷത്തിൽ ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സെപ്തംബർ 30 മുതൽ ഈ മാസം 30 വരെ ജില്ലയിൽ ബാലമിത്ര 2.0 പദ്ധതി പ്രകാരമുള്ള പരിപാടി ആരോഗ്യവകുപ്പിന് കീഴിൽ നടത്തിവരുന്നുണ്ട്. കുട്ടികളിലെ കുഷ്ഠരോഗവും അനുബന്ധ ലക്ഷണങ്ങളും കണ്ടെത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ പരിശോധനാ ഫലം പുറത്തുവരുമ്പോഴാണ് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചതായുള്ള വിവരം അറിയുന്നത്.
പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇത്രയും ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താനായാൽ അസുഖം ചികിത്സിച്ചു ഭേദമാക്കാനാവും എന്നത് ആശ്വാസകരമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.
Discussion about this post