കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ പേരിൽ കെഎസ്‌യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചുവെക്കാൻ വകുപ്പുമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് അപഹാസ്യമാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളുടെ ചുമതല പൂർണ്ണമായും അതത് കോളേജുകളിൽ ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫീസർക്കാണ്. അപാകത ആരോപിക്കപ്പെടുന്ന പക്ഷം അവ സർവ്വകലാശാലാ അധികൃതരുടെ ശ്രദ്ധയിൽ രേഖാമൂലം കൊണ്ടുവന്ന് പരിഹാരം തേടാവുന്നതാണ്. നീതിന്യായ സംവിധാനങ്ങളെ സമാപിക്കാനുള്ള അവകാശവും പരാതിക്കാർക്കുണ്ട്. ഇതൊന്നും ചെയ്യാതെ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് സമരാഭാസമാണെന്ന് ആർ. ബിന്ദു പറഞ്ഞു.
സർവ്വകലാശാലാ ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പുകളടക്കമുള്ള ജനാധിപത്യ നടപടികളുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഒരു കലാലയത്തിലെയും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ മന്ത്രിയെന്ന നിലയ്ക്ക് ഇടപെട്ടിട്ടില്ലെന്ന് ആർ ബിന്ദു പറഞ്ഞു. മന്ത്രിയെന്ന നിലയ്ക്ക് ഇതു സംബന്ധിച്ച് ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.
Discussion about this post