ന്യൂഡൽഹി: രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പെന്ന് റിപ്പോർട്ട് നൽകി നീതി ആയോഗ്. ചൈനയിൽ സ്‌കൂളുകൾ ഗണ്യമായി കുറയുന്നതിനിടെയാണ് ഇന്ത്യൻ സ്‌കൂളുകളുടെ എണ്ണത്തിലെ ഈ വർദ്ധനവ്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചെന്നും, സ്‌കൂളുകളുടെ എണ്ണം ചൈനയെക്കാൾ അഞ്ചിരട്ടി കൂടുതലാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കൊറോണയ്‌ക്ക് ശേഷമുണ്ടായ കുറവ് നികത്താൻ ചൈനയിലെ സർവ്വകലാശാലകൾക്ക് സാധിച്ചിട്ടില്ലെന്നാണ് റോയ്ട്ടർസ് റിപ്പോർട്ട് അധികരിച്ച് നീതി ആയോഗ് പറയുന്നത് . മഹാമാരിക്ക് ശേഷം ചൈനയിൽ നിന്ന് പ്രവാസികൾ തിരികെ പോയതും, വർദ്ധിച്ചുവരുന്ന ആഗോളരാഷ്‌ട്രീയ പ്രശ്‌നങ്ങളും വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിന് കാരണമായി റിപ്പോർട്ട് പറയുന്നു .
വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവ്, മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥ, രാഷ്‌ട്രീയ നിയന്ത്രണം എന്നീ കാരണം മൂലം ചൈനയിലെ നിരവധി സ്‌കൂളുകളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. സ്‌കൂളുകൾക്ക് പുറമെ കോളേജുകളിലും വിദേശ വിദ്യാർത്ഥികളുടെ എണ്ണം മുൻ കാലത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ചൈനയിൽ, 2020-ൽ 1,80,000 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ മൂന്നിലൊന്നായി ചുരുങ്ങി. ഈ സ്‌കൂളുകളിൽ 55.6 ദശലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശനം നേടിയിട്ടൊള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു

