കൊച്ചി: ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നതിന് പിന്നാലെ നവമാധ്യമങ്ങളിൽ സാമുദായിക ഭിന്നിപ്പിന് ശ്രമം. മത്സരത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമിയുടെ പേരിലാണ് ഒരുവിഭാഗം പ്രചാരണം അഴിച്ചു വിടുന്നത്. മുഹമ്മദ് ഷമിയുടെ മതവും പേരും പറഞ്ഞാണ് പ്രചാരണം. രാഷ്ട്രീയ നേതാക്കളും, സൈബർ സംഘങ്ങളും കൂടാതെ മുഖ്യധാരാ മാധ്യമങ്ങളുടെ ഓൺലൈൻ പേജുകൾ വഴിയും വിദ്വേഷപ്രചാരണം നടക്കുന്നുണ്ട്.
T -20 ലോകകപ്പിന് പിന്നാലെ മുഹമദ് ഷമി സൈബർ ആക്രമണം നേരിട്ടിരുന്നു. അന്ന് പാകിസ്ഥാൻ ട്വിറ്റർ ഹാൻഡിലുകൾ ആണ് വർഗീയ പ്രചരണങ്ങൾക്ക് പിന്നിൽ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷമിയുടെ പേരിൽ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ, പാകിസ്ഥാൻ സ്പോൺസേർഡ് വിവാദം ഉണ്ടാക്കും എന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ലോകകപ്പിന് മുന്നേ തന്നെ പുറത്ത് വന്നിട്ടുണ്ട്. മുൻപ് സിഎഎ വിരുദ്ധ സമരം, കർഷക കലാപം തുടങ്ങിയ സമയത്തും സമാനമായ രീതിയിൽ പാക്കിസ്ഥാൻ സ്‌പോൺസേർഡ് പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിട്ടുണ്ട്.
ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിയിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തി, ഇന്ത്യയെ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ച ഷമിയെ രാജ്യമൊന്നടങ്കം അഭിനന്ദിക്കുമ്പോഴാണ് ആസൂത്രിതമായി വിദ്വേഷ പ്രചരണം നടക്കുന്നത്. മന്ത്രി എംബിരാജേഷ്, കോൺഗ്രസ്സ് നേതാവും, എംപിയുമായ രമ്യ ഹരിദാസ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
“ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോൾ രാജ്യദ്രോഹിയെന്ന് ആക്രമിക്കപ്പെട്ടവനാണ് ഷമി. പാകിസ്ഥാനിലേക്ക് പോടാ എന്ന ആക്രോശവും ഷമിക്കെതിരെ ഉയർന്നു. ഇന്നലെ കെയ്ൻ വില്യംസണിന്റെ ക്യാച്ച് വിട്ടുകളഞ്ഞയുടൻ സമൂഹ മാധ്യമങ്ങളിലൂടെ വർഗീയവാദികൾ ഷമിക്കെതിരെ ആക്രമണം ആരംഭിച്ചു.” എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു .
“മിസ്സ് ചെയ്ത ഒരു ക്യാച്ചിന്റെ പേരിൽ രാജ്യദ്രോഹിയെന്ന് മുദ്ര കുത്തപ്പെടാവുന്ന നിമിഷത്തിൽ തകർന്ന് പോവാതെ മനസ്സാന്നിധ്യം വീണ്ടെടുത്ത് കോടിക്കണക്കിനു ഇന്ത്യക്കാരുടെ പ്രാർത്ഥനകൾ തന്നിലേക്കാവഹിച്ച് മുഹമ്മദ് ഷമി എന്ന വീരപുത്രൻ നോക്ക്ഔട്ട് മത്സരങ്ങളിൽ എന്നും ഇന്ത്യക്കാരുടെ ദുസ്വപ്നമായിരുന്ന കിവീസിനെ പ്രതികാരാഗ്നിയിൽ എരിഞ്ഞൊടുക്കി ഇന്ത്യയെ ലോകകപ്പിന്റെ ഫൈനലിലേക്ക് കൈ പിടിച്ചു കയറ്റി” രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു .
മുഖ്യധാരാ മാധ്യമങ്ങളും വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാവുന്നുണ്ട്. മതധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം മാധ്യമങ്ങളുടെ ഓൺലൈൻ വാർത്ത തലക്കെട്ടുകൾ എന്ന് ആക്ഷേപം ശക്തമാണ്. പാകിസ്ഥാൻ പ്രോപഗണ്ടയ്ക്ക് പിന്തുണ നൽകുന്ന രീതിയിൽ ആണ് പ്രചരണം നടക്കുന്നത്. ഷമിയുടെ പേരും, മതവും പറഞ്ഞു,ഹിന്ദു -മുസ്ലിം മതവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് ഇത്തരം പ്രചരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോപണം സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്
Discussion about this post