തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നിക്ഷേകർ. കണ്ടല സഹകരണ ബാങ്കിന് മുന്നിൽ ലഡു വിതരണം ചെയ്താണ് ഇവർ ആഹ്ലാദപ്രകടനം നടത്തിയത്. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇഡി അറസ്റ്റ് ചെയ്തതോടെ ഇന്ന് രാവിലെ കണ്ടല സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകർ ഒത്തുകൂടിയിരുന്നു. തുടർന്നാണ് നാട്ടുകാർക്കും വഴിയാത്രക്കാർക്കും എല്ലാം ഇവർ ലഡു വിതരണം ചെയ്തത്. ഭാസുരാംഗന്റെ അറസ്റ്റ് വൈകിപ്പോയെന്നും എങ്കിലും തങ്ങൾ സന്തോഷവാന്മാരാണെന്നും നിക്ഷേപകർ പറയുന്നു.
ഇഡിയുടെ നടപടിയിൽ അതിയായ സന്തോഷവനാണെന്ന് നിക്ഷേപകനായ ചന്ദ്രശേഖരൻ പിള്ള പറഞ്ഞു. 45 വർഷം ഗൾഫിൽ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ 40 ലക്ഷം രൂപയാണ് കണ്ടല സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. ഒൻപതു മാസമായി പലിശയുമില്ല, മുതലുമില്ലാത്ത അവസ്ഥയാണ്. പലിശ വാങ്ങിച്ചാണ് മരുന്നും മറ്റു ചിലവുകളും നടത്തിയിരുന്നത്. പൈസ തിരിച്ചു കിട്ടാൻ സർക്കാർ ഇനിയെങ്കിലും നടപടി സ്വീകരിക്കണം. പൈസ തിരിച്ചുകിട്ടുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും ഇ ഡി കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ഭാസുരാംഗന്റെയും മകന്റെയും സാമ്പത്തിക സ്രോതസ്, ബിസിനസ് രംഗത്തെ വളർച്ച തുടങ്ങിയവ നിരീക്ഷിച്ചാണ് ഇഡിയുടെ നടപടി.
Discussion about this post