കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനി നിമിഷ തമ്പിയുടെ കൊലപാതകത്തിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2018 ജൂലൈ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. മോഷണശ്രമത്തിനിടയിൽ പ്രതി കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാർത്ഥിനിയായിരുന്നു നിമിഷ തമ്പി.
തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്പുനാട് അന്തിനാടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയായ ബിജു വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട നിമിഷ തടയാൻ ശ്രമിച്ചു. പിടിവലിക്കിടെ പ്രതി നിമിഷയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും പ്രതി കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിന് പിന്നാലെ തടിയിട്ടപറമ്പ് പോലിസ് ഇൻസ്‌പെക്ടർ ആയിരുന്ന പി.എം.ഷെമീറിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്തു. റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന കെ.എസ് ഉദയഭാനുവാണ് കേസ് അന്വേഷിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ച് കയറൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നാപ്പതോളം സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വിധി വന്നത്.

