ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യുടെ വേദി മാറ്റി കോണ്‍ഗ്രസ്. യാത്ര തൗബാല്‍ ജില്ലയിലെ ഖോങ്ജോം ഗ്രാമത്തില്‍ നിന്ന് ആരംഭിക്കും. ഇംഫാലിലെ ഹപ്ത കാങ്‌ജെയ്ബുങ്ങില്‍ നിന്ന് ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തുടക്കത്തിൽ ഗ്രൗണ്ടിന് അനുമതി നിഷേധിച്ച മണിപ്പൂര്‍ സര്‍ക്കാര്‍, റാലി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേരുകള്‍ മുന്‍കൂട്ടി നല്‍കണമെന്നും ഫ്‌ളാഗ് ഓഫിന് നിയന്ത്രിത എണ്ണം പ്രവര്‍ത്തകര്‍ മാത്രമേ പങ്കെടുക്കാവൂ തുടങ്ങിയ ഉപാധികളോടെ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വേദി മാറ്റിയത്.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ജനുവരി നാളെ ആരംഭിക്കും. അതിനിടെ, ഇൻഡ്യാ മുന്നണി നേതാക്കൾ ഇന്ന് ഓൺലൈനില്‍ യോഗം ചേരും. എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള മണിപ്പൂര്‍ സര്‍ക്കാര്‍ യാത്ര വൈകിപ്പിക്കാന്‍ തന്ത്രങ്ങള്‍ പയറ്റിയെന്ന് മുന്‍ മുഖ്യമന്ത്രി ഒ ഇബോബി ആരോപിച്ചു. എന്നാൽ നേരത്തെ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
Discussion about this post