ന്യൂഡല്‍ഹി: `ഇന്ത്യ´ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാവാന്‍ സാധ്യത ഏറെയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവെങ്കിലും `ഇന്ത്യ´ ബ്ലോക്കിൽ ഇതുവരെ സീറ്റ് വിഭജനം നടന്നിട്ടില്ല. സീറ്റ് വിഭജനം സംബന്ധിച്ച് ഇന്ത്യ സഖ്യത്തിലുള്ള കക്ഷികൾക്കിടയിൽ സമവായം ഉണ്ടായില്ലെങ്കിൽ സഖ്യത്തില്‍ നിന്ന് ചില പാര്‍ട്ടികള്‍ പുറത്തുപോകാനും, പ്രത്യേക ബ്ലോക്കായി മാറി പ്രവര്‍ത്തിക്കുമെന്നും ഫാറൂഖ് അബ്ദുള്ള മുന്നറിയിപ്പു നൽകി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. സീറ്റ് വിഭജനം സംബന്ധിച്ച് ഈ പാർട്ടികൾ തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ സീറ്റ് വിഭജനം മുട്ടിയായ നിരവധി സംസ്ഥാനങ്ങളുണ്ടെന്നും. പശ്ചിമ ബംഗാൾ, പഞ്ചാബ്, ഡൽഹി, യുപി, ബിഹാർ, കേരളം തുടങ്ങി പല സംസ്ഥാനങ്ങളിലെയും പാർട്ടികൾ തമ്മിൽ സമവായത്തിലെത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും `ഇന്ത്യ´ മുന്നണി ഇപ്പോഴും പ്രതിസന്ധിയിൽപ്പെട്ട് ഉഴലുകയാണ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ കൃത്യമായ സമയത്ത് തീര്‍ക്കണം. ഇക്കാര്യത്തില്‍ പരസ്പരം ഒന്നിച്ച് നില്‍ക്കാന്‍ സാധിക്കണം. അങ്ങനെ സാധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ സഖ്യത്തിന് ഭീഷണി നേരിടേണ്ടിവരും. നേതാക്കള്‍ പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറക്കാന്‍ നേതാക്കള്‍ തയ്യാറാവണം. രാജ്യത്തെ കുറിച്ചാവണം അവര്‍ ചിന്തിക്കേണ്ടതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

