കോട്ടയം: ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി ആണ് മരിച്ചത്. പൂനയിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയായിരുന്നു ദീപക്.
കോഴ്സ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങവേയാണ്, ബോംബെ ജയന്തി ട്രെയിനിൽ നിന്നും വീണ് അപകടമുണ്ടായത്. സാധനങ്ങൾ എല്ലാം പ്ലാറ്റ്ഫോമിലേക്ക് എടുത്തു വച്ചു എങ്കിലും കണ്ണട എടുക്കാൻ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറി. എന്നാൽ ഈ സമയം ട്രെയിൻ നീങ്ങി ഫ്ലാറ്റ് ഫോം വിട്ടിരുന്നു. എങ്കിലും, ഇത് കാര്യമാക്കാതെ വേഗത്തിൽ ഇറങ്ങുമ്പോഴാൾ പാളത്തിനടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ശരീരം രണ്ടായി മുറിഞ്ഞു പോയിരുന്നു.
എന്നാൽ ഈ സമയം ദീപക്കിനെ സ്വീകരിക്കാനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന സുഹൃത്തുക്കൾ കാണാതായതോടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലും, ഇവിടെയും കാണാതായതോടെ തിരുവല്ല റെയിൽവേ സ്റ്റേഷനിലും എത്തി കാത്തു നിന്നു. ഫോണിലും വിളിച്ചിട്ടും ദീപക്കിനെ കുറിച്ച് വിവരമില്ലാത്തതോടെ ഇവർ റെയിൽവേ പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ സുഹൃത്തിന് ഉണ്ടായ അപകടം സുഹൃത്തുക്കൾ മനസ്സിലാക്കിയത്. ഇടശ്ശേരിയിൽ കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയുടെയും സോളിയുടെയും മകനാണ് ദീപക്. സഹോദരൻ സന്ദീപ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

