കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും അഭിഭാഷകര്‍ മുഖേന തോമസ് ഐസക് ഇ.ഡിയെ അറിയിച്ചു. ഇത് രണ്ടാമത്തെ തവണയാണ് ഇ.ഡി. നോട്ടീസ് അയച്ചിട്ടും തോമസ് ഐസക് ഹാജരാകാതിരിക്കുന്നത്. ഇതിന് മുൻപ് ജനുവരി 12-നാണ് ഇ.ഡി നോട്ടീസ് അയച്ചത്. അന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റും നേതൃയോഗങ്ങളും ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് തോമസ് ഐസക് മറുപടി നല്‍കിയിരുന്നത്. തുടര്‍ന്നാണ് ജനുവരി 22-ന് ഹാരജാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്‍റെ വിനിയോഗം സംബന്ധിച്ചും ഓറൽ എവിഡൻസ് നല്കുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമൻസിൽ പറഞ്ഞിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇ.ഡി. അയച്ച നോട്ടീസിനെ ചോദ്യം ചെയ്ത് തോമസ് ഐസക് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസില്‍ അപാകതകള്‍ ഉണ്ടെന്ന തോമസ് ഐസകിന്റെ വാദം ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സമന്‍സ് പിന്‍വലിച്ചാണ് ഇ.ഡി. രണ്ടാം ഘട്ടത്തില്‍ സമന്‍സ് അയച്ചത്.
മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ.ഡി.ക്ക് നൽകിയ മറുപടിയിൽ പറയുന്നു. എന്തെങ്കിലും നിയമ ലംഘനം, കുറ്റം ഉണ്ടെന്ന സാഹചര്യത്തിലേ അന്വേഷണം പറ്റൂ. അല്ലാതെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ കഴിയുമോ എന്നു നോക്കിയുള്ള അന്വേഷണം പാടില്ല എന്നു സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. തങ്ങൾ നടത്തുന്നത് പ്രാഥമിക അന്വേഷണമാണെന്ന ഇഡിയുടെ വാദത്തെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. അതേ രീതി ആവർത്തിക്കുന്ന സമൻസ് പിൻവലിക്കണം എന്നാണ് ഇഡിയ്ക്ക് കൊടുത്ത മറുപടിയിലെ ആവശ്യപ്പെടുന്നതെന്നും ഐസക് വ്യക്തമാക്കി. ഇഡി വീണ്ടും ഇതേ ന്യായങ്ങൾ പറഞ്ഞ് സമൻസ് അയക്കുകയാണെങ്കിൽ സംരക്ഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
കിഫ്ബി മസാല ബോണ്ട് കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഇ.ഡിയുടെ തീരുമാനം. തോമസ് ഐസക് തുടര്‍ച്ചയായി ഹാജരാകാതിരുന്നാല്‍ തുടര്‍നടപടിയെടുക്കുന്നതിലേക്ക് ഇ.ഡി. കടക്കുമെന്നാണ് വിവരം. ഇ.ഡി. നോട്ടീസിനെ ചോദ്യംചെയ്ത് കിഫ്ബി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post