ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്രയിൽ ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഉൽപ്പാദന പ്ലാൻ്റ് നിർമ്മിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ചെമ്പ് ഇറക്കുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തിൻ്റെ ഊർജ്ജ പരിവർത്തനത്തെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടാണ് നീക്കം. 2024 മാർച്ചോടെ പ്ലാൻ്റ് പ്രവർത്തനം ആരംഭിക്കുമെന്നും, 2029 മാർച്ചോടെ 1 ദശലക്ഷം ടൺ ശേഷി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറുന്നതിന് നിർണായകമായ ലോഹമായ ചെമ്പിൻ്റെ ഉത്പാദനം അതിവേഗം വിപുലീകരിക്കുന്ന ചൈനയ്ക്കും മറ്റ് രാജ്യങ്ങൾക്കും ഒപ്പം ചേരാൻ ഇന്ത്യയും തയ്യാറെടുകുകയാണ്. വൈദ്യുത വാഹനങ്ങൾ , ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, സോളാർ ഫോട്ടോവോൾട്ടായിക്സ് , കാറ്റ്, ബാറ്ററികൾ തുടങ്ങിയ ഊർജ്ജ സംക്രമണത്തിന് നിർണ്ണായകമായ സാങ്കേതിക വിദ്യകൾക്കെല്ലാം ചെമ്പ് ആവശ്യമാണ്. ഇതിനായി അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ (എഇഎൽ) ഉപസ്ഥാപനമായ കച്ച് കോപ്പർ ലിമിറ്റഡ് (കെസിഎൽ) രണ്ട് ഘട്ടങ്ങളിലായി പ്രതിവർഷം 1 ദശലക്ഷം ടൺ ശേഷിയുള്ള ശുദ്ധീകരിച്ച ചെമ്പ് ഉൽപ്പാദിപ്പിക്കുന്നതിനായി ഒരു ഗ്രീൻഫീൽഡ് കോപ്പർ റിഫൈനറി പദ്ധതി സ്ഥാപിക്കും.
ഇതിന്റെ ഒന്നാം ഘട്ടമായി, പ്രതിവർഷം 0.5 ദശലക്ഷം ടൺ എന്ന നിലയിൽ, 2022 ജൂണിൽ ഒരു സിൻഡിക്കേറ്റഡ് ലോണിലൂടെ KCL സാമ്പത്തിക ക്ലോഷർ നേടിയിരുന്നു. ആഗോള ശരാശരിയായ 3.2 കിലോയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പ്രതിശീർഷ ചെമ്പ് ഉപഭോഗം ഏകദേശം 0.6 കിലോഗ്രാം ആണെന്ന് അദാനി പറഞ്ഞു. ഊർജ്ജ സംക്രമണത്തിനായി അദാനി ഗ്രൂപ്പ് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. അതിൽ ചെമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്, നിലവിൽ ഇത് അനുയോജ്യമായ സമീപ പ്രദേശങ്ങളിലേക്കു കൂടി വ്യാപിക്കുകയാണ് ലക്ഷ്യം. ഇത് ചെമ്പ് ബിസിനസിനെ തന്ത്രപരമായി വളർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വ്യാവസായിക ലോഹമാണ് ചെമ്പ്, അതിവേഗം വളരുന്ന പുനരുപയോഗ ഊർജം, ടെലികോം, ഇലക്ട്രിക് വാഹന വ്യവസായങ്ങളുടെ പിൻബലത്തിൽ അതിൻ്റെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ ചെമ്പ് ഉൽപാദനത്തിന് ഈ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല, കൂടാതെ ആഭ്യന്തര വിതരണ തടസ്സങ്ങൾ, ചെമ്പ് ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്നതിലേക്ക് ഇന്ത്യയെ നയിക്കുന്നവെന്നും അദാനി ചൂണ്ടുക്കാട്ടി.
25 ടൺ സ്വർണം, 250 ടൺ വെള്ളി, 1.5 ദശലക്ഷം ടൺ സൾഫ്യൂറിക് ആസിഡ്, 250,000 ടൺ ഫോസ്‌ഫോറിക് ആസിഡ് എന്നിങ്ങനെ ഉപോൽപ്പന്നങ്ങൾക്കൊപ്പം ഫേസ് I-ൽ പ്രതിവർഷം 500,000 ടൺ ശുദ്ധീകരിച്ച ചെമ്പ് പ്ലാൻ്റ് ഉത്പാദിപ്പിക്കും. രണ്ടാം ഘട്ട വിപുലീകരണം ശുദ്ധീകരിച്ച ചെമ്പ് പ്രതിവർഷം 1 ദശലക്ഷം ടൺ വരെ വർദ്ധിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കോപ്പർ കോംപ്ലക്സ് നിർമ്മാണം വിപുലമായ ഘട്ടത്തിലാണെന്നും, 2024 ൽ പ്ലാൻ്റ് പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post