കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ കക്കാടം പൊയിലെ പാർക്കിന് ഒടുവിൽ ലൈസൻസ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ഏഴു ലക്ഷം രൂപയാണ് ലൈസൻസ് ഫീസായി ഈടാക്കിയത്. കൂടാതെ റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസിൽ അടച്ചു. പാർക്കിന് അനുമതി നൽകിയത് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലൈസൻസ് നൽകിയത്.
അതേ സമയം വെള്ളവും വൈദ്യുതി സംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഗാർഡനും റൈഡറും ഉൾപ്പെടുന്ന പാർക്കിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വ്യക്തമാക്കി. 2018-ല്‍ ജില്ലാ ഭരണകൂടം സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടച്ചത്. പിന്നീട് പാര്‍ക്ക് തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ ലൈസൻസ് ഇല്ലാത്ത പാർക്ക് എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെടുകയായിരുന്നു.
നവംബറിൽ അന്‍വര്‍ പാർക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നെന്നും അനുബന്ധ രേഖകളിൽ പിഴവുകളുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് അറിയിച്ചു. പാർക്ക് പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിനോടു വിശദീകരണം തേടിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ സമീപച്ചപ്പോള്‍ അഞ്ച് വർഷത്തെ നികുതി കുടിശ്ശിക അടയ്ക്കാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് അടച്ചതിനെ തുടര്‍ന്നാണ് ലൈസന്‍സിന് അപേക്ഷിച്ചത്.
Discussion about this post