യുഎഇയുമായുള്ള ഉഭയകക്ഷി സൗഹൃദത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറുമായും പുതിയ ബന്ധം സ്ഥാപിക്കുകയാണ്. ഖത്തർ അമിർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുമായി മോദി കൂടിക്കാഴ്ച നടത്തുകയാണ്.
https://twitter.com/ANI/status/1758044044352000496
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് വിവരം. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം രണ്ടാം തവണയാണ് മോദി ഖത്തറിലെത്തുന്നത്. വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികരെ ഖത്തർ വിട്ടയച്ചതിനു ശേഷമുള്ള ആദ്യ സന്ദർശനമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
യുഎഇയിലെ ദ്വിദിന സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി ഖത്തറിലെത്തിയത്. യുഎഇയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രമായ ബിഎപിഎസ്‍ മന്ദിറിന്റെ ഉദ്ഘാടന ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു.
വസുധൈവ കുടുംബകം എന്ന സന്ദേശം പ്രധാനമന്ത്രി ക്ഷേത്രച്ചുവരിൽ ആലേഖനം ചെയ്തു. യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
2016 ജൂണിലാണ് പ്രധാനമന്ത്രി മോദി അവസാനമായി ഖത്തര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ദുബായില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി കോപ് 2023ല്‍ പങ്കെടുക്കവെ നരേന്ദ്ര മോദി ഖത്തര്‍ ഭരണാധികാരി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായെ കണ്ടിരുന്നു. സംഭാഷണത്തില്‍ ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ വിഷയം ചര്‍ച്ചചെയ്തതായി മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ന് ദോഹയില്‍ അമീര്‍ ഷെയ്ഖ് തമീമുമായും മറ്റ് രാഷ്ട്ര നേതാക്കളുമായും അദ്ദേഹം വിശദമായ ചര്‍ച്ച നടത്തും. രണ്ടു ദിവസം മോദി ഖത്തറില്‍ തങ്ങും. പ്രധാനമന്ത്രി മോദിയുടെ രണ്ടാം സന്ദര്‍ശനത്തെ ഇവിടുത്തെ പ്രവാസി ഇന്ത്യക്കാര്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ദോഹയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതായിരിക്കും ദ്വിദിന സന്ദര്‍ശനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post