ന്യൂഡൽഹി: പ്രധാനമന്ത്രി ജൻധൻ യോജന വഴി രാജ്യത്ത് 45 കോടി അക്കൗണ്ടുകൾ തുറന്നെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഫെഡറൽ ബാങ്കിന്റെ വാർഷിക ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പദ്ധതിയായ ജൻധൻ അക്കൗണ്ടുകളിൽ വിവിധ ബാങ്കുകളിലായി കിടക്കുന്നത് 2.1 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.
2014ന് മുൻപ് സർക്കാർ നയങ്ങളെടുക്കുന്നതിൽ തളർന്ന് കിടക്കുകയായിരുന്നു. എന്നാൽ 2014 മുതൽ ‘പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, രൂപാന്തരപ്പെടുത്തുക’ എന്നതിലേക്ക് രാജ്യം മാറി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ ക്ഷേമപദ്ധതികളിലൂടെ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
പൊതുകടത്തിൽ നിന്നും മുക്തമായ രാജ്യത്തെ ബാങ്കിംഗ് മേഖല ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 3.2 ശതമാനമായി കുറച്ചു. ആസ്തിയിൽ നിന്നുള്ള നേട്ടം 2023ൽ 0.5 ശതമാനത്തിൽ നിന്ന് 0.79 ശതമാനമായി ഉയർന്നു. നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റൽ പേയ്‌മെന്റ് ഉയർത്താനുള്ള സർക്കാരിന്റെ നടപടികൾ ശ്രദ്ധേയമായെന്നും അദ്ദേഹം പറഞ്ഞു.
ഭീം ആപ്പ് വഴി വളരെ ചെറിയ തുകയുടെ ഇടപാടുകൾ വരെ നടക്കുന്നു. തളർന്നുകിടന്ന ഇന്ത്യയെ ലോകത്തെ അഞ്ചാമത്ത സമ്പദ് വ്യസ്ഥയാക്കി മാറ്റി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൂന്നാം സ്ഥാനത്തെത്തിക്കാനും 2047ൽ വികസിത രാജ്യമായി മാറാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി
Discussion about this post