തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽ വേസ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയെ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കും. കുട്ടി എങ്ങനെ ഇവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്ന് ഡി സിപി നിധിൻ രാജ് വിശദീകരിച്ചു.
കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്നും ഡിസിപി പറഞ്ഞു.
ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളെയാണ് കാണാതായത്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
അതേസമയം തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയെ പൊലീസ് പരിശോധന ശക്തമായതോടെ ആരെങ്കിലും ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിൽസിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം നിർണായകമാണ്. രാത്രി 12മണിക്ക് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായി സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

