ചെന്നൈ: രണ്ട് വിവാഹം കഴിച്ച ആൾക്ക് രണ്ട് മതാചാരപ്രകാരം സംസ്കാര ചടങ്ങുകൾ. തമിഴ്നാട്ടിലെ ശിവ ഗംഗ ജില്ലയിലാണ് സംഭവം. കാരക്കുടി സ്വദേശി ബാലസുബ്രഹ്മണ്യൻ എന്ന അൻവർ ഹുസൈന്റെ സംസ്കാരമാണ് ഹൈന്ദവ, ഇസ്ലാം മതാചാരമനുസരിച്ചുള്ള ചടങ്ങുകളോടെ നടത്തിയത്.
ഇയാൾ ആദ്യം വിവാഹം കഴിച്ചത് ഒരു ഹിന്ദുവിനെയും രണ്ടാമത് ഒരു മുസ്ലിമിനേയുമാണ്. ആദ്യ ഭാര്യ ശാന്തിയും രണ്ടാം ഭാര്യ ഫാത്തിമയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ചടങ്ങുകൾ രണ്ട് രീതിയിൽ നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടത്.
സർക്കാർ ബസ് ഡ്രൈവറായിരുന്ന ബാലസുബ്രഹ്മണ്യൻ 2019ൽ ആദ്യ ഭാര്യ ശാന്തിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. എന്നാൽ ശാന്തിയുടെ അപ്പീലിൽ കോടതി വിവാഹ മോചനം റദ്ദാക്കി. അതിനിടെ ബാലസുബ്രഹ്മണ്യൻ മതം മാറി ഫാത്തിമയെ വിവാഹം കഴിക്കുകയായിരുന്നു. അൻവർ ഹുസൈൻ എന്ന പേരും സ്വീകരിച്ചു.
ഫെബ്രുവരി 17നാണ് ഇയാൾ മരിക്കുന്നത്.നിയമം അനുസരിച്ച് താനാണ് ഭാര്യയെന്നു കാണിച്ചു ശാന്തി പൊലീസിനെ സമീപിച്ചു. ഫാത്തിമയും അവകാശവാദം ഉന്നയിച്ചതോടെ മൃതദേഹം കാരക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
ശാന്തിയുടെ ഹർജി ഹൈക്കോടതി മധുര ബഞ്ച് അടിയന്തരമായി പരിഗണിച്ചു. മൃതദേഹം ആദ്യം ശാന്തിക്ക് വിട്ടുനൽകാനും അവരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകൾ പൂർത്തിയാക്കി ശേഷം ഫാത്തിമയ്ക്ക് വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു.ഇസ്ലാം മതാചാര പ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം അടക്കം ചെയ്യാനും കോടതി നിർദ്ദേശം നൽകി.

