കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി എം സത്യനാഥനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരാണെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് സിപിഎം നേതാക്കളായ എം സ്വരാജും, എംഎൽഎ എം വിജിനും. ലോക്കൽ സെക്രട്ടറിയുടെ കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെയാണ്
പി വി സത്യനാഥന്റെ ഫോട്ടോയിട്ട് ആർഎസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇര എന്ന് എം സ്വരാജ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഒരു പടി കൂടി കടന്നായിരുന്നു വിജിൻ പോസ്റ്റിട്ടത്.
‘ആർഎസ്എസിന് അമ്പലം എന്നോ ആരാധനാ കേന്ദ്രങ്ങളോ എന്ന് വ്യത്യാസമില്ല.ആർഎസ്എസ് ക്രിമിനലുകൾ അമ്പലപ്പറമ്പിൽ വച്ച് സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തി’ എന്നായിരുന്നു ലിജിന്റെ പോസ്റ്റ്’
എന്നാൽ കൊലപാതകത്തെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സിപിഎം പ്രവർത്തകനും മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണെന്ന് വാർത്തകൾ വരികയും, പോസ്റ്റുകൾക്കെതിരെ നവമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയും ചെയ്തതോടെ സിപിഎം നേതാക്കൾ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും, സത്യന് ആദരാഞ്ജലികൾ അർപ്പിച്ച് തിരുത്തൽ പോസ്റ്റ് ഇടുകയുമായിരുന്നു.
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരോക്ഷമായി വിമർശിച്ച് സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും ഫേസ്ബുക്ക് പോസ്റ്റിട്ടുണ്ട്.
അതേ സമയം കൊലപാതകം നടത്തിയ അഭിലാഷ് കൊയിലാണ്ടിയിലെ സിപിഎം നേതാവും മുനിസിപ്പാലിറ്റി വൈസ് ചെയർമാനുമായ അഡ്വക്കേറ്റ് സത്യന്റെ അടുത്ത അനുയായി കൂടിയാണ്. പാർട്ടിയിലെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ – ആംബുലൻസ് ഡ്രൈവർ കൂടിയാണ് പ്രതി. 2016 മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്നതിൽ പിന്നാലെ കൊയിലാണ്ടിയിലെ ബിജെപി പ്രവർത്തകരുടെ വീടുകൾ അടിച്ചുതകർത്തതിൽ മുഖ്യപ്രതിയാണ് അഭിലാഷ്. മറ്റ് നിരവധി ക്രിമിനൽ കേസുകളിലും അഭിലാഷ് പ്രതിയാണ്
അതേ സമയം കൊലപാതകം നടന്നത് സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശത്തെ ക്ഷേത്രത്തിലാണ്. ക്ഷേത്ര കമ്മിറ്റിയിൽ ഭൂരിഭാഗവും സിപിഎം പ്രവർത്തകരും നേതാക്കളുമാണ്. ഇവരുടെ നിയന്ത്രണത്തിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്.

