തൃശൂർ: പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. നിരവധി വിദ്യാർത്ഥികളാണ് മിനർവ അക്കാദമിക്കെതിരെ പരാതിയുമായി തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചുവെന്നും പരാതിയിൽ പറയുന്നു. അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് മിനർവയെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
തൃശൂര്‍ വടക്കൻ സ്റ്റാൻഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിയത്. ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. പരാതികൾ ഉയർന്നതോടെ സ്ഥാപനം പുതുതായി പഠിച്ചിറങ്ങിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകിയില്ല. ഇതോടെ വഞ്ചിതരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ നൂറിലധികം വിദ്യാർത്ഥികളാണ് തടിച്ചുകൂടിയത്. ഇതോടെ മിനര്‍വ അക്കാദമിയുടെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്.

