തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും സുരേഷ് അറിയിച്ചു.
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭന സ്ഥാനാർഥിയാകണെമെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് അവർ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും ശോഭനയോട് സംസാരിച്ചിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും പേരുകൾ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിൽ പങ്കെടുത്തതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന് അഭ്യൂഹമുയർന്നത്. ഇതിനു മുൻപ് ഇത്ര വലിയ വനിതാ സംഗമം കണ്ടിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിൽ വനിതാസംവരണ ബിൽ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമെന്നും അന്ന് അവർ പ്രസംഗിച്ചിരുന്നു. ‘ഹ്യൂജ് ഫാൻ മൊമന്റ്’ എന്ന തലക്കെട്ടോടെ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്.

