തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇന്ന്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
സിദ്ധാർത്ഥനെ കൊന്നത് എസ്എഫ്ഐ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. എസ്എഫ്ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎസ്‍യു മാർച്ചിൽ ഉന്നയിച്ചത്.
മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും പ്രയോഗിക്കുകയായിരുന്നു. ക്യാമ്പസിനകത്തേക്ക് കയറാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
പൊലീസിന് നേരെ പ്രവർത്തകർ വ്യാപകമായി കല്ലെറിഞ്ഞു. തുടർന്ന് ഒന്നിലധികം തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടയിൽ കുഴഞ്ഞുവീണ പ്രവർത്തകനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു. കോൺഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്നാണ് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കിയത്. എസ്എസ്എൽസി, ഹയർ സെക്കണ്ടറി, സർവകലാശാല തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയതായും കെഎസ്‌യു അറിയിച്ചു.
Discussion about this post