തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവിനെത്തിരെ കാപ്പ ചുമത്താന്‍ ഉത്തരവ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റായ നിഥിന്‍ പുല്ലനെയാണ് കാപ്പ ചുമത്തിയത്. ആറ് മാസത്തേക്ക് നാടുകടത്താനാണ് ഡിഐജി എസ് അജിതാ ബീഗം ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 22 ന് ചാലക്കുടി ഐ ടി ഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് നിധിന്‍ പുല്ലന്‍ പൊലീസ് ജീപ്പ് തകര്‍ത്തത്. ചാലക്കുടിയിൽ ജീപ്പ് കത്തിച്ചത് ഉൾപ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളിൽ നാല് കേസുകളിൽ പ്രതിയായിരുന്നു നിഥിൻ. ജീപ്പ് അടിച്ച് തകർത്ത കേസിൽ 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് നിഥിൻ ജാമ്യത്തിലിറങ്ങിയത്.

