ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിന് ഫലപ്രഖ്യാപനം. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താ സമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്.
ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയാണ്. അപ്രിൽ 5നാണ് സൂക്ഷ്മ പരിശോധന. 543 ലോക്‌സഭാ മണ്ഡലങ്ങളിൽ 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം – ഏപ്രിൽ 19, കേരളം ഉൾപ്പെടുന്ന രണ്ടാം ഘട്ടം – ഏപ്രിൽ 26, മൂന്നാം ഘട്ടം – മെയ് 7, നാലാം ഘട്ടം – മെയ് 13, അഞ്ചാം ഘട്ടം – മെയ് 20, ആറാം ഘട്ടം – മെയ് 25, ഏഴാം ഘട്ടം – ജൂൺ 1 എന്നിങ്ങനെയാണ് തിയതി നിശ്ചയിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു. 96.8 കോടി വോട്ടമാരാണ് ഇന്ത്യയിലുള്ളതെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. രാജ്യത്ത് 49.7 കോടി പുരുഷൻമാരും 47.1 കോടി സ്ത്രീകളുമാണ് വോട്ടമാരായി ഉള്ളത്. 1.5 കോടി ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വലിക്കുന്നത്.
10.5 കോടി പോളിങ്ങ് സ്റ്റേഷനുകളാണ് രാജ്യത്താകെ തയാരാക്കിയിട്ടുള്ളത്. ഇത്തവണ 1.82 കോടി പുതിയ വോട്ടർമാരാണുള്ളത്. തിരഞ്ഞെടുപ്പിനായി 55 ലക്ഷം വോട്ടിങ്ങ് മെഷീനുകളും തയാറാണെന്ന് കമ്മീഷൻ അറിയിച്ചു. 85 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. പെരുമാറ്റ ചട്ട ലംഘനവും മറ്റുള്ള നിയമലംഘനങ്ങളും തടയാൻ 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരെ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചു

