തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന്റെ പോസ്റ്റിൽ വിശദീകരണവുമായി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും. പാര്‍ട്ടിയും കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കലാമണ്ഡലം ഗോപിയുടെ മകന് സുരേഷ് ഗോപി മറുപടി നൽകി.
സുരേഷ് ഗോപിക്കു വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപ ഫേസ്ബൂക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്തതോടെ ഡിലീറ്റ് ചെയ്തിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നും രഘു പറഞ്ഞു.
കലാമണ്ഡലം ഗോപിയെ കാണാൻ സുരേഷ് ഗോപി വരുമെന്നും പത്മഭൂഷൻ കിട്ടേണ്ടേ, അതിനാൽ സമ്മതിക്കണമെന്നും കുടുംബ ഡോക്ടർ ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നുവെന്നാണ് മകൻ പറഞ്ഞത്. എന്നാൽ സുരേഷ് ഗോപിയോട് വരേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്. എന്നാൽ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പോസ്റ്റ് പിൻവലിച്ചതെന്ന് മകൻ പിന്നീട് പറഞ്ഞു.

