കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ ശക്തി പരാമർശത്തിന് തിരിച്ചടി നൽകിയാണ് പ്രധാനമന്ത്രി എത്തിയത്. പോരാട്ടം മോദിക്കോ ബിജെപിക്കോ എതിരെയല്ല. ഒരു ശക്തിക്കെതിരെയാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ശക്തിയുടെ അനുഗ്രഹം ആർക്കാണ് ലഭിക്കുന്നത് ജൂൺ നാലിന് അറിയാമെന്ന് പ്രധാന്ത്രി പറഞ്ഞു. തെലങ്കാനയിലെ ജഗത്യാലിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഓരോ അമ്മയും ശക്തിയുടെ രൂപമാണെന്നും ഓരോ മകളും ശക്തിയുടെ രൂപമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. താൻ അവരെ ശക്തിയുടെ രൂപത്തിൽ ആരാധിക്കുന്നുവെന്നും ഈ ശക്തിയെപ്പോലെയുള്ള അമ്മമാരെയും സഹോദരിമാരെയും സംരക്ഷിക്കാൻ തൻ്റെ ജീവൻ പണയപ്പെടുത്തുമെന്നും മോദി പറഞ്ഞു. അധികാരം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങൾ അവസരം നൽകുമോ? എന്നും പ്രധാനമന്ത്രി ചോദിച്ചു.
സ്വജനപക്ഷപാതത്തിൻ്റെയും അഴിമതിയുടെയും വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെയും അദ്ദേഹം കടന്നാക്രമിച്ചു. രാജ്യത്ത് എന്ത് വലിയ അഴിമതികൾ നടന്നാലും അതിന് പിന്നിൽ കുടുംബാധിഷ്ഠിത പാർട്ടിയെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

