ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രിംകോടതി. സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. നിയമഭേദഗതിക്കെതിരേ സമര്‍പ്പിച്ച 236 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. ഹര്‍ജി ഏപ്രില്‍ ഒമ്പതിന് വീണ്ടും കേള്‍ക്കും.
സിഎഎ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. സമയം ചോദിക്കാന്‍ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രിംകോടതിയും ശരിവച്ചു.
നിയമം പാര്‍ലമെന്റ് പാസാക്കി നാലു വര്‍ഷത്തിനു ശേഷമാണ് വിജ്ഞാപനം ഇറക്കിയതെന്നു ലീഗിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സബല്‍ വാദിച്ചു. പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അതിനാല്‍ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നുമായിരുന്നു സിബലിന്റെ ആവശ്യം.

