കൈകാലുകൾ കെട്ടിയനിലയിൽ ചിത്രം, 30 ലക്ഷം മോചനദ്രവ്യം ചോദിച്ചു;
ഭോപ്പാൽ: വിദേശത്ത് പോയി പഠിക്കുന്നതിന് പണം കണ്ടെത്താന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ നടത്തിയ 21കാരി പോലീസ് പിടിയിൽ. മധ്യപ്രദേശ് സ്വദേശിനിയും രാജസ്ഥാനിലെ കോട്ടയിൽ എൻട്രൻസ് പരിശീലന വിദ്യാർഥിനിയുമായ കാവ്യയാണ് പിടിയിലായത്. മകളെ ചിലർ തട്ടിക്കൊണ്ടുപോയെന്നും മോചനത്തിനായി 30 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടെന്നും കാണിച്ച് യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
രാജസ്ഥാനിലെ കോട്ടയിലുള്ള കോച്ചിങ് സെന്ററിൽ പഠിക്കുന്ന മകളുടെ കൈയ്യും കാലും കെട്ടിയ നിലയിലുള്ള ചിത്രങ്ങൾ ലഭിച്ചെന്നാണ് പിതാവ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തി. ഇതുവരെ ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥനത്തിൽ സംഭവം ആസൂത്രിതമാണെന്നാണ് വ്യക്തമായിരിക്കുന്നതെന്ന് കോട്ട പോലീസ് സൂപ്രണ്ട് അമൃത ദുഹാൻ പറഞ്ഞു.
മാതാപിതാക്കൾ താമസിക്കുന്ന പ്രദേശത്തുനിന്ന് 400 കിലോമീറ്റൽ അകലെയുള്ള ഇൻഡോറിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സുഹൃത്തുക്കളിൽ ഒരാളെ അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. തനിയ്ക്ക് ഇന്ത്യയിൽ പഠിക്കാൻ താൽപര്യമില്ലെന്നും ഒപ്പമുള്ള മറ്റൊരു സുഹൃത്തുമായി വിദേശത്തേയ്ക്കുപോകണമെന്നും പെൺകുട്ടി പറഞ്ഞിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. അതിനായി പണം ആവശ്യമാണെന്ന് അവൾ തന്നോട് പറഞ്ഞിരുന്നതായും സുഹൃത്ത് പോലീസിനെ അറിയിച്ചു.
#WATCH | Kota, Rajasthan: City SP, Amrita Duhan says, "…There has been no kidnapping. As per the available proof, the kidnapping was fake…The student has been staying in Indore. The student had two friends with her. They had plans to go abroad for studies for which they… pic.twitter.com/eFKCOaKPlw
— ANI MP/CG/Rajasthan (@ANI_MP_CG_RJ) March 20, 2024
മധ്യപ്രദേശ് സ്വദേശിയായ യുവതിയെ ഇവരുടെ അമ്മ ഓഗസ്റ്റ് അഞ്ചിനാണ് കോട്ടയിലെ കോച്ചിങ് സെന്ററിൽ ചേർത്തത്. ഓഗസ്റ്റ് മൂന്നുവരെ പെൺകുട്ടി ഇവിടെ തുടർന്നെങ്കിലും പിന്നീട് ഇൻഡോറിലേയ്ക്ക് പോയി. കഴിഞ്ഞ ആറുമാസം യുവതി കോട്ടയില്‍ ഉണ്ടായിരുന്നില്ല. കൂടാതെ കോട്ട നഗരത്തിലെ മറ്റു കോച്ചിങ് സെന്ററുകളില്‍ എവിടെയും പഠിക്കാന്‍ ചേര്‍ന്നതായി തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.
താൻ സ്ഥാപനത്തിൽ പഠിക്കുകയാണെന്ന് വിശ്വസിപ്പിക്കാനായി പരീക്ഷകളിലെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പെൺകുട്ടി മറ്റൊരു മൊബൈൽ നമ്പരിൽ നിന്ന് രക്ഷിതാക്കൾക്ക് അറിയിച്ചിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഒരുപടികൂടി കടന്നാണ് ഇപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ വ്യാജ തട്ടിക്കൊണ്ടുപോകൽ പദ്ധതി യുവതി ആവിഷ്കരിച്ചത്. ഇൻഡോറിലെ ഫ്ലാറ്റിൽവെച്ച് കൈകാലുകൾ കെട്ടിയിട്ട് വ്യാജചിത്രങ്ങളെടുത്ത് പിതാവിന് അയച്ചുകൊടുക്കുകയായിരുന്നെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
Discussion about this post